ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇതിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നായിരുന്നു പ്രസ്താവന. ഇരുരാജ്യങ്ങളുടെയും വികസന പദ്ധതികളും കരാറുകളും പ്രസ്താവനയുടെ ഭാഗമായിരുന്നു.
ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ‘അതിർത്തി കടന്നുള്ള ജലവിഭവ സഹകരണ’ത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ പരാമർശങ്ങളെയും ഇന്ത്യ തള്ളി. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടാത്തതിനാൽ 'അതിർത്തി കടന്നുള്ള ജലവിഭവ സഹകരണം' എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള 1963ലെ അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പാക്കിസ്ഥാൻ - ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.